ഹോമിയോപ്പതി

/ഹോമിയോപ്പതി
about

1790 ല്‍ ജര്‍മ്മന്‍ ഭിഷഗ്വരനായിരുന്ന ഡോ .സാമുവല്‍ ഹാനിമാന്‍ ആവിഷ്‌കരിച്ച നൂതന ചികിത്സ സമ്പ്രദായം ഇന്ന് ലോകത്തെ ജനപ്രിയ ചികിത്സാ ശാഖകളില്‍ രണ്ടാമത്തേയും ഇതര വൈദ്യ ശാസ്ത്ര മേഖലകളില്‍ ഒന്നാമത്തെയും സ്ഥാനം അലങ്കരിക്കുന്നു. ആശ്രയിക്കുന്ന രോഗികളുടെ എണ്ണം വെച്ച് നോക്കിയാല്‍ ഇത് വളരെ സ്പഷ്ടവുമാണ്. ‘സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നു ‘ എന്ന അടിസ്ഥാന തത്വത്തിലും പ്രകൃതി നിയമങ്ങളാലും നിബന്ധിച്ചിരിക്കുന്ന ഹോമിയോപ്പതി ഒരേ സമയം ശാസ്ത്രീയവും ദാര്ശനികവുമായ ഒന്നാണെന്ന് കാണാം .
വിവിധഭാഷാ പണ്ഡിതനും അധ്യാപകനും പരിഭാഷകനും ആയ ജര്‍മ്മന്‍ ഭിഷഗ്വരന്‍ ഡോ .ക്രിസ്റ്റിന്‍ ഫ്രഡറിക് സാമുവേല്‍ ഹാനിമാന്‍ നിരവധി നിരീക്ഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ഒടുവില്‍ രൂപപ്പെടുത്തിയതാണ് ഈ ചികിത്സാപദ്ധതി.

ആധുനിക വൈദ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഡോ .ഹാനിമാന്‍ കുറച്ചുകാലം ചികിത്സ നടത്തിയിരുന്നെങ്കിലും അന്ന് നിലവിലുണ്ടായിരുന്ന രക്തമൊഴുക്കല്‍,അട്ടയെ കൊണ്ട് കടിപ്പിക്കല്‍,പൊള്ളിക്കല്‍ തുടങ്ങി പ്രാകൃതവും അശാസ്ത്രീയവും ക്രൂരവുമായ ചികിത്സാ രീതികളോട് കലഹിച്ചു പ്രാക്റ്റീസ് ഉപേക്ഷിച്ചു .ചികിത്സ ഉപേക്ഷിച്ചുവെങ്കിലും ഉപജീവനത്തിനു വേണ്ടി വൈദ്യ ശാസ്ത്ര ഗ്രന്ഥങ്ങള്‍ മറ്റു ഭാഷകളിലേക്ക് തര്‍ജമ ചെയ്യുന്ന ജോലി ഏറ്റെടുത്തു. ഇതിനിടയില്‍ വില്യം കല്ലന്‍ എഴുതിയ മെറ്റീരിയ മെഡിക്ക എന്ന പുസ്തകം അദ്ദേഹം സാന്ദര്‍ഭികമായി കാണാനിടയായി. ക്വയിന എന്ന ഔഷധത്തിന്റെ കയ്പ് രസമാണ് മലമ്പനി ഭേദമാക്കാന്‍ കാരണമാവുന്നത് എന്ന ഒരു പരാമര്‍ശം ആ പുസ്തകത്തില്‍ ഉണ്ടായിരുന്നു.ഇത് അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.കയ്പ് രസമുള്ള മറ്റു വസ്തുക്കള്‍ എന്ത് കൊണ്ട് എന്ന് ചിന്തിച്ച ഡോ .ഹാനിമാന്‍ ക്വയിന മരുന്ന് സ്വയം കഴിച്ചു നോക്കി.അത്ഭുതമെന്ന് പറയട്ടെ,മലമ്പനിയുടെ ലക്ഷണത്തിന് സമാനമായ ലക്ഷണങ്ങള്‍ അദ്ദേഹത്തില്‍ പ്രത്യക്ഷപ്പെട്ടു.സുഹൃത്തുക്കളിലും കുടുംബാംഗങ്ങളിലും പരീക്ഷിച്ചപ്പോഴും അങ്ങനെ തന്നെ കാണപ്പെട്ടു. ഇതില്‍ നിന്നാണ് ഹോമിയോപ്പതിയുടെ പിറവി. ആരോഗ്യമുള്ള ഒരു ശരീരത്തില്‍ രോഗസമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കാന്‍ ഒരു വസ്തുവിനുള്ള കഴിവാണ് സമാന ലക്ഷണങ്ങള്‍ ഉള്ള രോഗത്തെ സുഖപ്പെടുത്താന്‍ ആ വസ്തുവിനെ സഹായിക്കുന്നത് എന്ന അടിസ്ഥാന പ്രമാണം നിരവധി പരീക്ഷണങ്ങള്‍ക്കു ശേഷം അദ്ദേഹം പ്രസിദ്ധീകരിച്ചു.

സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നു അഥവാ like cures likes എന്നതാണ് ഹോമിയോപ്പതിയുടെ അടിസ്ഥാന തത്വം .സാമ്യം അഥവാ സദൃശം എന്ന അര്‍ഥം വരുന്ന homoeo എന്ന വാക്കും സഹനം അഥവാ ക്ലേശം എന്ന അര്‍ഥം വരുന്ന pathos എന്ന വാക്കും കൂട്ടിച്ചേര്‍ത്ത് homoeopathy എന്ന പേരാണ് പുതിയ ചികിത്സ സമ്പ്രദായത്തിന് അദ്ദേഹം നല്‍കിയത്..

ഹോമിയോപ്പതി ഇന്ത്യയില്‍

ഇന്ത്യയില്‍ ഹോമിയോപ്പതിക്ക് ആദ്യമായി അംഗീകാരം നല്‍കിയത് 1839 ല്‍ പഞ്ചാബ് പ്രവിശ്യയിലെ മഹാരാജാ രഞ്ജിത്ത് സിംഗ് ആണ് .ആയിടെ ഇന്ത്യ സന്ദര്‍ശിച്ച ഫ്രഞ്ച് സഞ്ചാരിയും ഡോ .ഹാനിമാന്റെ ശിഷ്യനുമായ ഡോ .ജോണ്‍ മാര്‍ട്ടിന്‍ ഹോണിങ് ബെര്‍ഗെരുടെ ചികിത്സയിലൂടെ മഹാരാജാവിനെ ഏറെ നാളായി അലട്ടിയിരുന്ന അസുഖം ഭേദമായതിനെ തുടര്‍ന്നാണ് ഇത് .തുടര്‍ന്ന് കല്‍ക്കത്ത,ബനാറസ്,അലഹബാദ്,മംഗലാപുരം,കാക്കിനട ബോംബെ തുടങ്ങിയ സ്ഥലങ്ങളില്‍ ഡോക്ടര്‍മാര്‍ വിവിധ ഡിസ്‌പെന്‍സറികളും ആശുപത്രികളും ആരംഭിച്ചു ഹോമിയോപ്പതിയുടെ പ്രചരണത്തിന് ആക്കം കൂട്ടി.

1943 ല്‍ ബംഗാള്‍ സര്‍ക്കാര്‍ ഹോമിയോപ്പതിക്ക് ആദ്യമായി ഒരു അധ്യയന വിഭാഗം ആരംഭിച്ചു.കൃത്യമായ ഉള്‍ക്കാഴ്ചയോടു കൂടിയ കരിക്കുലം ഹോമിയോപ്പതിയുടെ പഠനത്തിനും അക്കാദമിക വികാസത്തിനും വളരെയധികം പ്രയോജനപ്പെട്ടു.1952 ല്‍ കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീമതി രാജകുമാരി അമൃതകൗര്‍ ,അന്നത്തെ ആരോഗ്യവകുപ്പ് സെക്രട്ടറി ചെയര്‍മാനായി ഒരു ആഡ് ഹോക്ക് കമ്മിറ്റിക്ക് രൂപം നല്‍കി .ഇത് പിന്നീട് ആരോഗ്യ വകുപ്പിന്റെ കീഴില്‍ ഏകോപിപ്പിച്ചു. ആയുര്‍വ്വേദത്തിനും ഹോമിയോപ്പതിക്കും മാത്രമായി ഒരു കേന്ദ്ര കൗണ്‍സില്‍ ആരംഭിക്കു ന്നത് 1973 ല്‍ ആണ് . ഇന്ത്യയില്‍ ഹോമിയോപ്പതി വിദ്യാഭാസ ത്തിനു നിയന്ത്രണവും മേല്‍നോട്ട വും നടത്തുന്നത് സി.സി.എച്ച് ആണ് .ഹോമിയോപ്പതി സംബന്ധമായ നയരൂപീകരണം നടത്താന്‍ അധികാരമുള്ള ഒരു സ്ഥാപനം ആയി ഇന്ന് ഇത് മാറി.1995 ല്‍ പ്രത്യേക വകുപ്പ് ആരംഭിക്കുകയും 2003 ല്‍ ആയുഷ് (AYUSH ) പേരില്‍ഇത് അറിയപ്പെടുകയും ചെയ്തു.

 

 

ഹോമിയോപ്പതി കേരളത്തില്‍

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കേരളത്തില്‍ എത്തിയ ക്രിസ്ത്യന്‍ മിഷനറിമാരാണ് ഇവിടെ ഹോമിയോപ്പതിയുടെ പ്രചാരണത്തിന് തുടക്കമിട്ടത്.1920 ല്‍ തെക്കന്‍ തിരുവിതാംകൂറില്‍ പടര്‍ന്നു പിടിച്ച കോളറ ഫലപ്രദമായി നിയന്ത്രിക്കാന്‍ ഹോമിയോപ്പതി മരുന്നുകള്‍ കൊണ്ട് സാധിച്ചതോടെ അന്നത്തെ രാജാവ് ശ്രീ മൂലം തിരുനാളിന് ഈ വൈദ്യശാസ്ത്ര വിഭാഗത്തോട് വലിയ മതിപ്പായി.ശ്രീ മൂലം പ്രജാസഭയില്‍ അംഗമായിരുന്ന ഡോ .എം.എന്‍.പിള്ള 1928 ല്‍ സഭയില്‍ അവതരിപ്പിച്ച പ്രമേയം പാസ്സായതോടെ ഹോമിയോപ്പതിക്ക് ഔദ്യോഗിക അംഗീകാരമായി.
1943 ല്‍ പാസ്സാക്കിയ മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ബില്ലില്‍ ഹോമിയോപ്പതിയും ഉള്‍പ്പെടുത്തി.തിരുവിതാംകൂറും ലയിച്ചു ഒറ്റ സംസ്ഥാനമായതിനെത്തുടര്‍ന്ന് 1953 ല്‍ തിരുവിതാംകൂര്‍-കൊച്ചി മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ആക്റ്റില്‍ മറ്റു വൈദ്യ വിഭാഗങ്ങളോടൊപ്പം തുല്യപദവി നല്‍കി ഹോമിയോപ്പതിയെ ഉള്‍പ്പെടുത്തി.

കേരള സംസ്ഥാനം രൂപം കൊണ്ടശേഷം നിലവില്‍ വന്ന ആദ്യ ഇ.എം.എസ് മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയായിരുന്ന ഡോ .എ.ആര്‍.മേനോന്‍ ,സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഹോമിയോ ഡിസ്‌പെന്‍സറികള്‍ സ്ഥാപിക്കാന്‍ ശ്രമം നടത്തുകയും വിജയിക്കുകയും ചെയ്തു.1958 ല്‍ ആദ്യ ഗവ.ഹോമിയോ ഡിസ്പെന്‍സറി തിരുവനന്തപുരത്തു ആരംഭിച്ചു.അതേ വര്ഷം തന്നെ ഹോമിയോപ്പതി കോഴ്‌സ് പഠിപ്പിക്കുന്ന ഒരു സ്ഥാപനം ഒരു സ്വകാര്യ വ്യക്തി ആരംഭിച്ചുവെങ്കിലും തുടര്‍ന്ന് പോയില്ല.പിന്നീട് കോട്ടയത്തിനടുത്ത് കുറിച്ചിയില്‍ ആതുരശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു ഹോമിയോ കോളേജ് നിലവില്‍ വരികയും വിവിധ ഘട്ടങ്ങളിലായി നാലര വര്ഷം ദൈര്‍ഘ്യമുള്ള ഡിപ്ലോമ കോഴ്‌സ് ആരംഭിക്കുകയും ചെയ്തു.

കേരളത്തില്‍ സര്‍ക്കാര്‍ ഹോമിയോ കോളേജ്പ്രവര്‍ത്തനം തുടങ്ങുന്നത് 1975 ല്‍ കോഴിക്കോട് ആണ്.ഹോമിയോപ്പതിയില്‍ ഏഷ്യയിലെത്തന്നെ അഞ്ചര വര്‍ഷം ദൈര്‍ഘ്യമുള്ള ആദ്യ ബിരുദ കോഴ്‌സ് ആരംഭിക്കുന്നതും ഇവിടെയാണ്.1983 ല്‍ തിരുവനന്തപുരത്തും സര്‍ക്കാര്‍ ഹോമിയോപ്പതി മെഡിക്കല്‍ കോളേജ് ആരംഭിച്ചു.

മറ്റു വൈദ്യശാസ്ത്ര വിഭാഗങ്ങളെ പോലെ ഹോമിയോപ്പതിയെയും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി എല്ലാ പഞ്ചായത്തിലും ഹോമിയോ ഡിസ്‌പെന്‍സറികള്‍ സ്ഥാപിക്കുക എന്ന നയം കൈക്കൊള്ളുന്നത് 1968 ലാണ് .ഇന്ത്യയിലെ തന്നെ ഏതെങ്കിലും സംസ്ഥാനത്ത് ഇത്തരം ഒരു നയം ഉണ്ടാവുന്നത് ആദ്യമായാണ്. ഹോമിയോ ചികിത്സ സാധാരണക്കാരിലെത്തിക്കുക ,പ്രതിരോധ പരിപാടികള്‍ നടപ്പിലാക്കുക എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വേണ്ടി 1973 ല്‍ ഇന്ത്യയില്‍ ആദ്യമായി കേരള സര്‍ക്കാര്‍ ഹോമിയോപ്പതി വകുപ്പും പ്രത്യേക ഡയറക്ടറേറ്റും രൂപീകരിച്ചു.

പൊതുജനങ്ങള്‍ക്ക് ഈ ചികിത്സാസമ്പ്രദായത്തിന്റെ പ്രയോജനം ലഭിക്കുന്നതിനുതകുന്ന ബഹുമുഖ സ്വഭാവത്തോടുകൂടിയ നിരവധി പദ്ധതികള്‍ ഇന്ന് ഹോമിയോപ്പതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു

Skip to content